വസന്തത്തിന് ഒരു ആമുഖം

ജനുവരി.

തണുപ്പിൻ്റെ പരലുകൾ

ഇരുട്ടിൽ കടന്നെത്തി

ഉടലിൽ തറയ്ക്കുമ്പോൾ,

ഇലതോർന്നു നിൽക്കുന്ന

ഇടതൂർന്ന മരങ്ങളാൽ

കാഴ്ച മുറിയുന്നു.

മരിച്ച പകലുകളുടെ

മരവിച്ച നിഴലുകൾ

പരന്നു കിടക്കുന്നൂ,

കഴിഞ്ഞു പോയിട്ടും

ഓർമ്മയിൽ ജീവിക്കുന്ന

ചില മനുഷ്യരെപ്പോലെ.

ഫെബ്രുവരി.

കറുത്ത മഷിപോലെ

പടരുന്ന വിഷാദത്തിൽ

ആഴ്ന്നുപോകുമ്പോൾ,

വസന്ത മരീചികൾ

ജീവൻ്റെ തുരുത്തിലേക്ക്

വലിച്ചടുപ്പിക്കുന്നൂ.

വെയിലിൻ്റെ ചില്ലുകൾ

ഒളിച്ചുവച്ച് പൂക്കാലം

പതിയിരിക്കുന്നൂ,

മഞ്ഞിൻ്റെ വെണ്ണുടൽ

കീറി മുറിച്ച്‌

വെളിച്ചം നിറയ്ക്കാൻ.

     —

മാർച്ച്.

കരിയില ചില്ലകളുടെ

ചാര നിറങ്ങളിൽ

കാറ്റുപിടിയ്ക്കുമ്പോൾ,

മണ്ണിൻ്റെ അടരിൽനിന്ന്

മെല്ലിച്ച മുഖം നീർത്തി

പുല്ലുകൾ കിളിർക്കുന്നു.

കണ്ണെത്താതെ പരന്ന

ഏകാന്ത ശിശിരം

അകന്നുപോകുന്നു

ജീവിതച്ചൂടിൻ്റെ

ചെറിപ്പൂക്കൾ നിറഞ്ഞ

നഗര ഹൃദയത്തിൽ.

16/03/2025

Leave a comment